ന്യൂഡെൽഹി: ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനമിറക്കി.
പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറി ഗുജറാത്ത്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിലെ 13 ജില്ലകളിൽ കഴിയുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവിടങ്ങളിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനൻമാർ, പാർസികൾ, ക്രിസ്‌ത്യാനികൾ തുടങ്ങിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം അഭയാർഥികൾക്ക് പൗരത്വം ലഭിക്കില്ല. ഇവിടങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളിൽ ഉൾപ്പെട്ടവർ ആയതിനാലാണ് ഇതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. മുസ്‌ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയിരുന്നു.
എന്നാൽ, രാജ്യത്ത് പൗരത്വ നിയമം ഉടൻ നടപ്പാക്കില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചിരുന്നത്. 2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ 2009ലെ ചട്ടപ്രകാരമാണ് ഇപ്പോൾ പൗരത്വത്തിനുള്ള നടപടികൾ സ്വീകരിക്കുകയെന്നും വിജ്‌ഞാപനത്തിൽ വ്യക്‌തമാക്കുന്നു. ഭേദഗതി നടപ്പിലാക്കുന്നതിന് എതിരെ 2020ന്റെ തുടക്കത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. കോവിഡ് വ്യാപന സാഹചര്യത്തിലാണ് സമരം നിലച്ചത്.
Read also: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്ക് സാധ്യത