തിരുവനന്തപുരം: ഹൈക്കമാൻഡ് നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കേരളത്തിലെത്തിയ അശോക് ചവാൻ സമിതി അംഗങ്ങൾ തയ്യാറാക്കിയ റിപ്പോർട് ഹൈക്കമാൻഡിന് നാളെ കൈമാറും. അതേ സമയം സമിതി, ഗ്രൂപ് നേതാക്കൾ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കുന്നില്ല എന്ന എ, ഐ ഗ്രൂപ്പുകളുടെ ആരോപണങ്ങൾ ഹൈക്കമാൻഡിന് ലഭിച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേരാണ് അശോക് ചവാൻ സമിതി നിർദ്ദേശിക്കുക എന്നാണ് വിലയിരുത്തൽ. എന്നാൽ, സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നുള്ള വലിയ എതിർപ്പുകളും സമിതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്.
പ്രായപരിധി അടക്കമുള്ള മാനദണ്ഡങ്ങൾ ലംഘിക്കരുതെന്നും കേരളത്തിൽ മുഴുവൻ സ്വാധീനമുള്ള നേതാവിനെയാകണം തിരഞ്ഞെടുക്കേണ്ടതെന്നും നേതാക്കൾ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ സുധാകരന് 73 വയസും കെ മുരളീധരന് 64 വയസുമാണ് പ്രായം.
സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. ഗ്രൂപ്പ് അടിസ്ഥാനമാക്കാതെ അര്‍ഹതയെ പരിഗണിച്ചാൽ കെ സുധാകരൻ തന്നെയാണ് ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ആവശ്യമെന്നാണ് ഗ്രൂപ്പിന് അതീതമായ പാർട്ടി പ്രവർത്തകരുടെ താൽപര്യം.
സുധാകരന് വേണ്ടി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്ന് ചില എഐസിസി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംയുക്തമായി കെപിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന് നല്‍കണമെന്ന് വാദിക്കുന്നുമുണ്ട്. കുഴഞ്ഞു മറിയുന്ന ഈ അവസ്ഥയെ സമിതി എങ്ങെനെയാണ് മറികടക്കുക എന്നതിൽ റിപ്പോർട് ലഭിക്കുന്നത്വരെ ഹൈക്കമാൻഡിനും ധാരയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
എന്നാൽ, ജമാഅത്തെ ഇസ്ലാമിയുൾപ്പടെയുള്ള തീവ്രസ്വഭാവമുള്ള സംഘനകൾക്ക് വേണ്ടിയുള്ള മുരളീധരന്റെ വാദങ്ങൾ, പാർട്ടിയെകൈവിട്ട പഴയകാലം എന്നിവ സാധാരണ പാർട്ടി പ്രവർത്തകരിൽ ഉണ്ടാക്കിയിട്ടുള്ള വികാരം, സമിതി അതിന്റെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
കൂടാതെ, സുധാകരന് സാമൂഹിക മാദ്ധ്യമങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത, കേരളത്തിലുടനീളമുള്ള വ്യക്തി പ്രഭാവം, അതിശക്തമായ നേതൃത്വപാടവം, ഒരുഘട്ടത്തിലും കോൺഗ്രസിനെ കൈവിടാതെ നിന്ന വിശ്വാസ്യത, പാർട്ടിപ്രവർത്തകർക്ക് നേതാവിന്റെ പഴയകാല പ്രവർത്തികളെ ന്യായീകരിക്കാൻ ഊർജം കളയേണ്ടിവരില്ല എന്ന ഗുണവശം ഇവയും റിപ്പോട്ടിലെ പ്രധാന കാര്യങ്ങളാണ്. ഇതെല്ലാം രാഹുൽഗാന്ധിയും മറ്റു ഹൈക്കമാൻഡ് അംഗങ്ങളും പരിഗണിച്ചാൽ സുധാകാരനപ്പുറം വേറൊരാളെ നിർദ്ദേശിക്കാൻ സാധ്യമാകാതെ വരും എന്നാണ് സ്വതന്ത്ര വിലയിരുത്തൽ.
Most Read: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം