തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. രാവിലെ 11.30നാണ് യോഗം ചേരുക. കോവിഡിന്റെ പശ്‌ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം.
ആദിവാസി ഊരുകൾ ഉൾപ്പടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്‌നമാകുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. കോവിഡ് മൂന്നാം തരംഗത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ ഓൺലൈൻ വിദ്യാഭ്യാസം ഉടൻ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിൽ അറിയിച്ചിരുന്നു.
വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ വേർതിരിവ് ഉണ്ടാകില്ല. അത്തരമൊരു വേർതിരിവ് ഇല്ലാതാക്കാനുള്ള കരുതൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഒരു വിഭാഗം കുട്ടികൾ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തവരാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാഠപുസ്‌തകം പോലെ ആവശ്യമാണ് ഡിജിറ്റൽ ഉപകരണങ്ങളും. അതിന് സാധ്യമായതെല്ലാം ചെയ്യും.
പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് ഇന്റർനെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നൽകാനുള്ള മാർഗങ്ങൾ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് പ്രാധാന്യം നൽകാനാണ് സർക്കാർ തീരുമാനം.
Read also: കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും