ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അകലുന്നതിനിടെ ആശങ്ക ഉയർത്തി ഡെൽറ്റ പ്‌ളസ് വകഭേദം. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്‌ളസിനെതിരെ പ്രതിരോധം ശക്‌തമാക്കാൻ കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
മഹാരാഷ്‌ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, ജമ്മു എന്നിവിടങ്ങളിലായി കോവിഡിന്റെ ഡെൽറ്റ പ്‌ളസ് വകഭേദത്തിന്റെ 40 കേസുകളാണ് ഇതുവരെ സ്‌ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്. 21 രോഗികളാണ് ഇവിടെയുള്ളത്. മധ്യപ്രദേശിൽ ആറും കേരളം, തമിഴ്‌നാട് സംസ്‌ഥാനങ്ങളിൽ മൂന്നും വീതം കേസുകളും സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഡെൽറ്റ പ്‌ളസ് അപകടകാരിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വൈറസ് റിപ്പോർട് ചെയ്‌ത ജില്ലകളില്‍ അടിയന്തര കണ്ടെയ്‌ൻമെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും പാലക്കാടും പത്തനംതിട്ടയിലും പ്രതിരോധ നടപടികൾ വേണമെന്നും കേരളത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
ആള്‍ക്കൂട്ടം തടയണമെന്നും പരിശോധന വിപുലമാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്‌തമാക്കി. അതേസമയം, തിങ്കളാഴ്‌ചത്തെ റെക്കോര്‍ഡ് വാക്‌സിനേഷനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുകയാണ്. തിങ്കളാഴ്‌ച 88 ലക്ഷം പേര്‍ക്ക് വാക്‌സിൻ വിതരണം ചെയ്‌തപ്പോള്‍ ഇന്നലെയത് 54 ലക്ഷമായി കുറഞ്ഞു. ലോകറെക്കോര്‍ഡ് നേടാനായി വാക്‌സിൻ പൂഴ്‌ത്തി വെച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങളാണ് ഇന്ത്യയെ താഴ്‌ത്തിക്കെട്ടാന്‍ വാക്‌സിനേഷൻ നിരക്ക് കുറച്ചതെന്നാണ് ബിജെപിയുടെ വിമര്‍ശനം.
Also Read: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം; രജിസ്ട്രേഷൻ ആരംഭിച്ചു