പാലക്കാട്: ജില്ലയിലെ പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ പ്രതികളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അഭിലാഷ്, നൗഫല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. പ്രതികളുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയിലും ഇത് സംബന്ധിച്ച സൂചനയുണ്ട് എന്നാണ് പോലീസ് പറയുന്നത്.
പാലക്കാട് പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി 25കാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ മാതാവ് കഴിഞ്ഞദിവസം നേരിട്ട് പരാതി നല്‍കിയിരുന്നു. വിവാഹ വാഗ്ദാനവും ജോലി തരാമെന്ന ഉറപ്പും നല്‍കിയശേഷം തുടര്‍ച്ചയായി മയക്കുമരുന്നു നല്കി ദിവസങ്ങളോളം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് മാതാവിന്റെ പരാതി. സമീപ വാസികള്‍ ഉൾപ്പടെയുള്ള രണ്ട് പേര്, സമൂഹിക മാദ്ധ്യമങ്ങളില്‍ പരിചയപ്പെട്ടവര്‍ കണ്ടാലറിയുന്നവര്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി.
കഞ്ചാവ്, കൊക്കെയ്ൻ, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾ നൽകി പെൺകുട്ടിയെ യുവാവ് അടിമയാക്കിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തേയും ഭീഷണിയേയും തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജിൽ ചികിൽസയിലാണ്.
ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പലതവണ യുവാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ പറയുന്നു. ഏപ്രില്‍ 30ന് യുവാവ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിൽ നിന്ന് കൊണ്ടുപോകുകയും മെയ് അഞ്ച്, ആറ്, എട്ട്, 16 തീയതികളിൽ പലയിടങ്ങളിലും വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
Most Read: കാലവർഷം ദുർബലം; സംസ്ഥാനത്ത് 15ന് ശേഷം മഴ ശക്തമായേക്കും