തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഗുരുതരമായ രോഗമല്ല. എന്നാൽ ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ച മുരടിക്കുന്ന ജൻമവൈകല്യം ഉണ്ടാകും. അപൂർവമായി സുഷുമ്‌ന നാഡിയെയും ബാധിക്കും. സിക്ക വൈറസ് ബാധിച്ച ഗർഭിണിയുടെ കുഞ്ഞിന് കേരളത്തിൽ ആരോഗ്യപ്രശ്‌നം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രോഗവാഹകരായ ഈഡിസ് കൊതുക് അധിക ദൂരം പറക്കില്ല. വീട്ടിലും ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കാതെ നോക്കണം. കൊതുക് പെറ്റുപെരുകാനുള്ള അവസരം ഒഴിവാക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ എല്ലാ വീട്ടിലും നടത്തണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്‌ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകിൽ നിന്നും രക്ഷ തേടണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Most Read: സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് വിമാനം എമർജൻസി ലാൻഡിങ് നടത്തി







































