തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘത്തിന്റെ നിർദ്ദേശം. രോഗ ലക്ഷണങ്ങളുള്ള ഗർഭിണികളെ പ്രത്യേകം പരിശോധനക്ക് വിധേയരാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കേന്ദ്ര സംഘം നിർദ്ദേശിച്ചു. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം തൃപ്തി അറിയിച്ചു.
രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ചു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയായിരുന്നു ലക്ഷ്യം.
നിലവിൽ 15 പേർക്കാണ് സംസ്ഥാനത്ത് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.
Most Read: കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വർധന; സംസ്ഥാനത്ത് 5 മാസത്തിനിടെ 1,639 കേസുകൾ