പാലക്കാട്: കനത്ത മഴയിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നതോടെ മൂന്ന് ഷട്ടറുകൾ ഉയർത്തി വെള്ളം പുഴയിലേക്ക് തുറന്നുവിട്ടു. ഒന്ന്, നാല്, ആറ് നമ്പർ ഷട്ടറുകളാണ് തുറന്നത്. ഡാമിന്റെ ജലനിരപ്പ് 76.7 മീറ്ററായി ഉയർന്നിരുന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 77.88 മീറ്ററാണ്. എല്ലാ ഡാമുകളിലെയും ജലനിരപ്പ് മുൻ വർഷത്തേക്കാൾ ഉയർന്നിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 104.82 മീറ്ററായിരുന്നു. 115.06 മീറ്ററാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇന്നലെ 42.30 മില്ലീമീറ്റർ മഴയാണ് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേദിവസം 103.66 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.
പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് 97.60 മീറ്ററായി ഉയർന്നിട്ടുണ്ട്. 108.204 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. വാളയാർ അണക്കെട്ടിലെ ജലനിരപ്പ് 196.80 മീറ്ററായി ഉയർന്നു. 203 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 90.43 മീറ്ററായി ഉയർന്നു. കഴിഞ്ഞ വർഷം 86.48 മീറ്ററായിരുന്നു ജലനിരപ്പ്. ജില്ലയിലെ മണ്ണാർക്കാട് ആണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 54.2 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.
Read Also: കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം; നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം