ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമാണെന്ന വെളിപ്പെടുത്തലുമായി ഐസിഎംആർ. രോഗബാധിതരാകുന്ന ആളുകളിൽ 86 ശതമാനം പേരിലും ഡെൽറ്റ വകഭേദമാണെന്നാണ് ഐസിഎംആർ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച 677 സാംപിളുകളിലാണ് പഠനം നടത്തിയത്.
അതേസമയം തന്നെ കോവിഡിന്റെ പുതിയ വകഭേദങ്ങളെ തടയാൻ വാക്സിനുകൾക്ക് കഴിയില്ലെന്ന വാദത്തിന് തെളിവില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. വാക്സിൻ എടുത്തവരിൽ കോവിഡ് സ്ഥിരീകരിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയതായും കോവിഡ് സമിതി തലവൻ ഡോക്ടർ വികെ പോൾ അറിയിച്ചു.
കൂടാതെ രാജ്യത്ത് കുട്ടികളിലെ വാക്സിനേഷന് ആവശ്യമായ മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ അംഗീകാരം ലഭിച്ചാലുടൻ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നാണ് വ്യക്തമാക്കുന്നത്. നിലവിൽ മൂന്നാം തരംഗ മുന്നറിയിപ്പുകൾ രാജ്യത്ത് നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസവും രാജ്യത്ത് നേരിയ തോതിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
Read also : കരിപ്പൂർ സ്വർണ കവർച്ചാ കേസ്; മുഖ്യ പ്രതി അടക്കം രണ്ടുപേർ അറസ്റ്റിൽ