മലപ്പുറം: ജില്ലയിൽ രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുമ്പോഴും വാക്‌സിൻ വിതരണം മന്ദഗതിയിൽ. ജില്ലയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത് 36 ശതമാനം പേർക്ക് മാത്രമാണ് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്.
മലപ്പുറത്തു 36 ശതമാനം ആണെങ്കിൽ വയനാട്ടിൽ 74 ശതമാനവും പത്തനംതിട്ടയിൽ 72 ശതമാനവും എറണാകുളത്ത് 71 ശതമാനവുമാണ് ആദ്യ ഡോസ് സ്വീകരിച്ചവരുടെ കണക്ക്. പത്തനംതിട്ട ജില്ലയിൽ ആകെ ജനസംഖ്യയുടെ 35 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചപ്പോൾ മലപ്പുറം ജില്ലയിൽ 15 ശതമാനം പേർക്ക് മാത്രമാണ് രണ്ടു ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളത്.
ജില്ലയിൽ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാൻ മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്.
ജില്ലയിൽ ജനസംഘ്യാനുപാതികമായി വാക്‌സിൻ ഡോസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്‌തമാണ്. ജില്ലയിൽ വാക്‌സിനേഷൻ കുറവാണെന്ന പരാതി നേരത്തേയും ഉയർന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. ഇതാണ് രോഗവ്യാപനം കൂടാൻ കാരണമായതെന്നാണ് ആരോപണം.
അതേസമയം, ജില്ലയില്‍ ഇന്നലെ 3,474 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 15.68 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,655 പേര്‍ ഇന്നലെ രോഗമുക്‌തിയും നേടിയിട്ടുണ്.
Read Also: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന് മുതൽ ആർടിപിസിആർ ഫലം നിർബന്ധം; കർണാടക