ലഖ്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശിലുടനീളം സൈക്കിള്‍ യാത്രക്ക് തുടക്കമിട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയർത്തിയാണ് അഖിലേഷിന്റെ യാത്ര.
‘ബിജെപി സര്‍ക്കാറില്‍ യുപിയിലെ ജനങ്ങളുടെ രോഷം അടുത്ത തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാർട്ടിയുടെ വിജയത്തിന് വഴി പാകുമെന്നും അദ്ദേഹം പറഞ്ഞു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 350 സീറ്റ് നേടി ജയിക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, ഞങ്ങളോടുള്ള ജനങ്ങളുടെ സമീപനം കാണുമ്പോള്‍ 400 സീറ്റില്‍ ജയിക്കുമെന്നാണ് കരുതുന്നത്’- അഖിലേഷ് വ്യക്തമാക്കി.
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ യോഗി സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും അഖിലേഷ് വിമര്‍ശനമുയര്‍ത്തി. സൈക്കിള്‍ യാത്രയുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്താനാണ് അഖിലേഷിന്റെ പദ്ധതി.
Read also: വെള്ളപ്പൊക്കം: ബോട്ടിൽ കുടുങ്ങി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ എയര്‍ലിഫ്റ്റ്