ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിനെ പാര്‍ലമെന്റിനുള്ളിലും പുറത്തും പിന്തുണക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഒബിസി വിഭാഗത്തിനായുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ പിന്തുണ ശക്തമാക്കുമെന്നും മായാവതി പറഞ്ഞു. രാജ്യത്തെ ഒബിസി വിഭാഗത്തിന്റെ സെന്‍സസ് നടത്തണമെന്ന് കാലങ്ങളായി ബിഎസ്പി ആവശ്യപ്പെടുന്നുണ്ട്. ഇതിന് സർക്കാർ തയ്യാറായാൽ സഭയ്ക്ക് അകത്തും പുറത്തും പാർട്ടി ശക്തമായി സർക്കാരിന് ഒപ്പം നിൽക്കും; മായാവതി പറഞ്ഞു.
ജാതി അടിസ്ഥാനത്തിൽ സെന്‍സസ് നടത്താന്‍ കേന്ദ്രത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് മായാവതിയുടെ പ്രസ്താവന. ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാര്‍ അനുമതി തേടിയെങ്കിലും കൂടിക്കാഴ്ചക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.
നേരത്തെ ജെഡിയു എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയപ്പോഴും കേന്ദ്രം അനുവദിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു എംപിമാര്‍ക്ക് നല്കിയ നിര്‍ദ്ദേശം. അതേസമയം, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് നിതീഷ് കുമാർ ചൂണ്ടിക്കാട്ടി.
ഇങ്ങനെയൊരു സെന്‍സസ് നടത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ ബോധിപ്പിക്കുമെന്നും നിതീഷ് കുമാര്‍ അറിയിച്ചു. ജാതി തിരിച്ചുള്ള സെന്‍സസ് ഒരു വിഭാഗം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്നും, ഇത് കൂടുതല്‍ ക്ഷേമപദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിന് സഹായിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
Read Also: ഐഎസ് റിക്രൂട്ട്മെന്റിന് ശ്രമം; മംഗളൂരുവിൽ യുവതി കസ്റ്റഡിയിൽ