മംഗളൂരു: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മംഗളൂരുവിൽ യുവതി കസ്‌റ്റഡിയിൽ. ഉള്ളാലിൽ നിന്നാണ് എൻഐഎ ഇവരെ കസ്‌റ്റഡിയിൽ എടുത്തത്.
യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ അമർ അബ്‌ദുൽ റഹ്‌മാൻ യുവതിയുടെ ബന്ധുവാണ്. അമർ അബ്‌ദുൽ റഹ്‌മാൻ അടക്കം നാലുപേരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി എൻഐഎ ബുധനാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു.
സമൂഹ മാദ്ധ്യമങ്ങളായ ടെലഗ്രാം, ഇൻസ്‌റ്റഗ്രാം എന്നിവ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ചില ഗ്രൂപ്പുകളിൽ യുവതി അംഗമാണെന്ന് എൻഐഎക്ക് ബോധ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇവരെയിപ്പോൾ കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരുടെ ബന്ധുക്കൾ അടക്കം അറസ്‌റ്റിലായ കേസുമായി യുവതിക്ക് നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണ ഏജൻസിക്ക് വ്യക്‌തതയില്ല.
കഴിഞ്ഞ ബുധനാഴ്‌ചയാണ് ഉള്ളാലിലെ മുൻ കോൺഗ്രസ് എംഎൽഎ ബിഎം ഇദിനബ്ബയുടെ മകൻ ബിഎം ബാഷയുടെ വീട്ടിൽ എൻഐഎ റെയ്‌ഡ് നടത്തുന്നത്. തുടർന്നാണ് ബാഷയുടെ മകൻ അമർ അബ്‌ദുല്ലയെ എൻഐഎ കസ്‌റ്റഡിയിൽ എടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് യുവതിയിലേക്ക് എത്തിയത്.
Also Read: ജാർഖണ്ഡ് ജഡ്‌ജിയുടെ ദുരൂഹമരണം; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി