ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്സിലെ മോശം പെരുമാറ്റത്തെ തുടർന്ന് ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനും യുവ ഗുസ്തി താരം സോനം മാലിക്കിനും എതിരെ നടപടിയുമായി റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ള്യുഎഫ്ഐ).
മോശം പെരുമാറ്റത്തെ തുടർന്ന് വിനേഷ് ഫോഗട്ടിനെ സസ്പെന്റ് ചെയ്തതായി ഡബ്ള്യുഎഫ്ഐ അറിയിച്ചു. ഈ സസ്പെൻഷനോടുള്ള വിനേഷിന്റെ പ്രതികരണത്തിന് ശേഷമാകും അന്തിമ നടപടി തീരുമാനിക്കുകയെന്നും ഫെഡറേഷൻ വ്യക്തമാക്കി.
ഹംഗറിയിൽ നിന്നാണ് ഒളിമ്പിക്സിനായി വിനേഷ് ടോക്യോയിലെത്തിയത്. ഹംഗറിയിൽ വോളെർ അകോസിന് കീഴിൽ പരിശീലനത്തിൽ ആയിരുന്നു താരം. എന്നാൽ ടോക്യോയിലെത്തിയ വിനേഷ് മറ്റു ഇന്ത്യൻ ഗുസ്തി താരങ്ങളോടൊപ്പം പരിശീലനം നടത്താനും ഗെയിംസ് വില്ലേജിൽ താമസിക്കാനും വിസമ്മതിച്ചു.
സോനം മാലിക്, അൻഷു മാലിക്, സീമ ബിസ്ള എന്നിവർക്കൊപ്പമാണ് ഗെയിംസ് വില്ലേജിൽ വിനേഷിന് റൂം നൽകിയിരുന്നത്. എന്നാൽ ഇവരെല്ലാം ഇന്ത്യയിൽ നിന്ന് വരുന്നവരാണെന്നും അതിനാൽ തനിക്ക് കോവിഡ് വരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി വിനേഷ് റൂം നിരസിക്കുകയായിരുന്നു.
ഇതിന് പുറമെ ഒഫീഷ്യൽ സ്പോൺസർമാരുടെ പേര് പതിപ്പിച്ച ജഴ്സി ധരിക്കാനും വിനേഷ് തയ്യാറായില്ല. ഒഫീഷ്യൽ ജഴ്സിക്ക് പകരം നൈക്കിയുടെ ജഴ്സി അണിഞ്ഞാണ് താരം മൽസരത്തിൽ പങ്കെടുത്തത്. ഇതെല്ലാമാണ് വിനേഷിനെതിരേ നടപടി സ്വീകരിക്കാൻ ഫെഡറേഷനെ പ്രേരിപ്പിച്ചത്.
Film News: ഇന്ദ്രന്‍സിന്റെ ‘ഹോം’ ആമസോണ്‍ പ്രൈമില്‍; റിലീസ് 19ന്
അതേസമയം യുവ ഗുസ്തി താരം സോനം മാലിക്കിന് ഫെഡറേഷൻ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. മോശം പെരുമാറ്റത്തെ തുടർന്നാണ് താരത്തിന് നോട്ടീസ് അയച്ചതെന്ന് ഫെഡറേഷൻ വ്യക്തമാക്കി.
ടോക്യോയിലേക്ക് പോകും മുമ്പ് റെസ്ലിങ് ഫെഡറേഷൻ ഓഫിസിലെത്തി തന്റെ പാസ്പോർട്ട് വാങ്ങാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ സ്റ്റാഫുകളോട് സോനം ആവശ്യപ്പെട്ടതാണ് വിനയായത്. സോനമോ അല്ലെങ്കിൽ കുടുംബാംഗങ്ങളോ ചെയ്യേണ്ട കാര്യമാണ് സായ് ഒഫീഷ്യലുകളെകൊണ്ട് ചെയ്യിപ്പിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഫെഡറേഷൻ അറിയിച്ചു.
അതേസമയം മെഡലുകളൊന്നും നേടാനാകാതെയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയത്.
Most Read: വ്യാജ സ്ക്രീൻഷോട്ട്; ‘കള്ളപ്രചാരണം നടത്തി മൂക്കിൽ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ’