തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട്. ഫാനിന്റെ മോട്ടോർ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നു എന്നും തുടർന്ന് ഫയലുകളിലും കർട്ടനിലും തീ പടർന്നു പിടിക്കുകയായിരുന്നു എന്നുമാണ് അന്തിമ റിപ്പോർട്ടിൽ പറയുന്നത്. ഫോറൻസിക് പരിശോധനയിൽ അട്ടിമറി കണ്ടെത്താനായില്ല.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്തിമ റിപ്പോർട് കോടതിയിൽ സമർപ്പിച്ചത്. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫാനിന്റെ മോട്ടോർ ചൂടായി കവർ പ്ളാസ്റ്റിക് ഉരുകി കടലാസിൽ വീണാണ് തീപിടുത്തമുണ്ടായത്. അന്ന് ഓഫിസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ശുചീകരണ തൊഴിലാളികളെത്തി ഓഫിസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാൽ ഇവർ തിരിച്ചു പോകുമ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമാണ് ഇതെന്ന് പ്രതിപക്ഷ പാർടികൾ ആരോപിച്ചിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് സർക്കാർ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ധ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പോലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.
വിദഗ്ധ സമിതിയുടെ റിപ്പോർട് നേരത്തെ തന്നെ സമർപ്പിച്ചതാണ്. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ധ സമിതി റിപ്പോർട് നൽകിയത്.
Most Read: മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല; എകെ ശശീന്ദ്രൻ