തിരുവനന്തപുരം: മഹാമാരിക്കാലത്ത് മാതൃകാപരമായ സേവനം കാഴ്‌ചവെച്ച ആരോഗ്യ പ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസതടസം മൂലം അബോധാവസ്‌ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെയാണ് മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.
അബോധാവസ്‌ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് മാതൃകാപരമായി ക്വാറന്റെയ്‌നില്‍ പോകുകയും ചെയ്‌ത ശ്രീജയെ ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ശ്രീജയെ നേരിട്ട് വിളിച്ചത്.
‘സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ സേവനം അനുഷ്‌ഠിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. ഈ കോവിഡ് കാലത്ത് നമ്മളറിയാത്ത ഓരോ കഥകള്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകനും പറയാനുണ്ടാകും. അവരുടെ ആത്‌മാർഥ പരിശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കരുത്ത്,’ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ഛര്‍ദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തിയത്. കുഞ്ഞ് അബോധാവസ്‌ഥയിൽ ആയതിനാല്‍ ആശുപത്രിയിലെത്തും മുന്‍പ് കൃത്രിമ ശ്വാസം നല്‍കണമെന്ന് മനസിലാക്കിയ ശ്രീജ കോവിഡ് സാധ്യത മാറ്റിനിർത്തി കൃത്രിമ ശ്വാസം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
ശ്രീജ നല്‍കിയ കൃത്രിമ ശ്വാസമാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. അതേസമയം ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. കുഞ്ഞിന് കോവിഡ് സ്‌ഥിരീകരിച്ചതോടെ ശ്രീജ മാതൃകാപരമായി ക്വാറന്റെയ്‌നില്‍ പോയതായും അധികൃതർ അറിയിച്ചു.
Most Read: ആംബുലൻസുകളുടെ അനധികൃത രൂപമാറ്റം; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്