കാബൂൾ: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പഞ്ച്ഷീർ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്. സഖ്യസേനയിലെ പ്രധാന നേതാക്കളിൽ ഒരാളായ ചീഫ് കമാന്‍ഡര്‍ സലേഹ് മുഹമ്മദിനെ താലിബാൻ വധിച്ചതായും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. താലിബാന് മുന്നില്‍ കീഴടങ്ങാന്‍ വിസമ്മതിച്ച അവസാന പ്രവിശ്യയായ പഞ്ച്ഷീറും പിടിച്ചടക്കുന്നതോടെ അഫ്ഗാന് പൂര്‍ണമായും താലിബാന്റെ വരുതിയിലാവും.
പഞ്ച്ഷീറിനെ നയിച്ച വടക്കന്‍ സഖ്യനേതാക്കള്‍ താജിക്കിസ്ഥാനിലേക്ക് കടന്നതായാണ് സൂചന. താലിബാനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം താലിബാന് തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിലെ ദേശീയ പ്രതിരോധ സേനയുടെ ശക്തികേന്ദ്രമാണ് പഞ്ച്ഷീർ. അന്തരിച്ച മുൻ അഫ്ഗാൻ ഗറില്ല കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദ്, ഇടക്കാല പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ച അമറുള്ള സാലിഹ് എന്നിവരായിരുന്നു സേനയെ നയിച്ചിരുന്നത്.
അതേസമയം സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോവുന്ന സാഹചര്യത്തിൽ അഫ്ഗാനില്‍ ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക വ്യക്തമാക്കി. മുതിര്‍ന്ന യുഎസ് സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്.
‘എന്റെ സൈനിക പരിചയം വച്ചുള്ള കണക്കുകൂട്ടല്‍ പ്രകാരം, അഫ്ഗാനില്‍ അഭ്യന്തര യുദ്ധം ഉണ്ടാകാനുള്ള സാഹചര്യമാണുള്ളത്. അല്‍ ഖായിദയുടെ തിരിച്ചുവരവ്, ഐഎസിന്റെ വളര്‍ച്ച, അല്ലെങ്കില്‍ പുതിയ ഭീകര സംഘങ്ങളുടെ രൂപീകരണം തുടങ്ങിയവയിലേക്ക് ആഭ്യന്തര യുദ്ധം വഴിയൊരുക്കും’- ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ മാര്‍ക് മില്ലെ പറഞ്ഞു. രണ്ടു പതിറ്റാണ്ടിനുശേഷം താലിബാന് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ അഫ്ഗാൻ വീണ്ടും ഭീകരതയുടെ കേന്ദ്രമായി മാറിയേക്കുമെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഭയക്കുന്നത്.
Read also: മഹാപഞ്ചായത്ത്; പത്ത് ലക്ഷത്തിലധികം കർഷകർ എത്തിയെന്ന് കിസാൻ മോർച്ച