ന്യൂ ഡെൽഹി: വിവാദ കാർഷിക ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെ പ്രതികരണവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ. ജനാധിപത്യത്തിനും കർഷകർക്കും ഇരുണ്ട ദിനമാണ് ഇന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
“കർഷകരുടേയും പഞ്ചാബികളുടേയും നിലവിളി ശ്രദ്ധിക്കാൻ തയ്യാറാകാതെ കാർഷിക ബില്ലിൽ ഒപ്പുവച്ച രാഷ്ട്രപതി ഭവന്റെ നടപടിയിൽ വളരെയധികം വിഷമമുണ്ട്. രാജ്യത്തിന്റെ മനസാക്ഷിക്കൊപ്പം നിന്ന് രാഷ്ട്രപതി പ്രവർത്തിക്കുമെന്നും ബിൽ പാർലമെന്റിലേക്ക് മടക്കിയയക്കുമെന്നും പ്രതീക്ഷിച്ചു. ജനാധിപത്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനമാണ്,”- സുഖ്ബീർ സിംഗ് ബാദൽ ട്വീറ്റ് ചെയ്തു.
Extremely sad that @rashtrapatibhvn refused to heed farmers & Punjabis’ cries & has signed #FarmBills and J&K bill excluding #Punjabi as official language. Hopes that President will act as nation’s conscience & return Bills to Parliament dashed. Dark day for democracy & farmers. pic.twitter.com/BSJXMYMrgf
— Sukhbir Singh Badal (@officeofssbadal) September 27, 2020
എതിർപ്പ് മറികടന്ന് കാർഷിക ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് ശനിയാഴ്ച എൻഡിഎ സഖ്യം വിടുകയാണെന്ന് ശിരോമണി അകാലി ദൾ അറിയിച്ചിരുന്നു. ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളിൽ ഒന്നാണ് ശിരോമണി അകാലി ദൾ. പാർട്ടിയുടെ പ്രതിനിധിയായ ഹർസിമ്രത്ത് കൗർ നേരത്തെ ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനവും കൈക്കൊണ്ടത്. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദൾ മുന്നണി വിടുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
Related news: കാർഷിക ബിൽ നിയമമായി, രാഷ്ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു
കാർഷിക വിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020 , വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാർഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമഭേദഗതി ബില്ല് 2020 എന്നീ മൂന്ന് ബില്ലുകളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ഇടനിലക്കാർ ഇല്ലാത്ത വിപണിയും വിൽപ്പന സ്വാതന്ത്യവും വിലപേശൽ ശേഷിയും ഉറപ്പാക്കാനാണ് പുതിയ പരിഷ്ക്കരണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.