ന്യൂഡെൽഹി: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് രാഷ്‍ട്രപതി കേന്ദ്ര സർക്കാരിന്റെ കാർഷി ബിൽ നിയമമാക്കിയത്.
നേരത്തെ പാർലമെന്റിന്റെ ഇരുസഭകളിലും കാർഷിക ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറ വക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിജെപിയുടെ എറ്റവും പഴയ സഖ്യകക്ഷി ശിരോമണി അകാലിദൾ നീക്കത്തിൽ പ്രതിഷേധിച്ച് മന്ത്രിയെ വരെ രാജിവെപ്പിച്ചിരുന്നു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ശബ്‌ദവോട്ടോടെ പാസാക്കിയ ബില്ലിൽ ഒപ്പുവക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്‍ട്രപതിയെ കണ്ടിരുന്നു.
അതേസമയം, കാർഷിക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തുണ്ട്. കഴിഞ്ഞദിവസം കർഷക സംഘടനകൾ നടത്തിയ ഭാരത് ബന്ദിൽ ട്രെയിനുകൾ തടയുകയും ദേശീയ പാതകൾ ഉപരോധിക്കുകയും ചെയ്‌തിരുന്നു. ഹരിയാനയിലും പഞ്ചാബിലുമാണ് ഏറ്റവും ശക്തമായ പ്രതിഷേധം നടന്നത്. എന്നാൽ, പുതിയ കാർഷിക ബില്ലുകൾ കർഷകരെ കൂടുതൽ സ്വതന്ത്രരാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം. കർഷകർ സ്വയം പര്യാപ്‌തരാവണമെന്നും തടസ്സങ്ങളില്ലാതെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയണമെന്നും ഇന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പുതിയ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുകയാണ്. നാളെ ഹരജി ഫയൽ ചെയ്യുമെന്ന് ടിഎൻ പ്രതാപൻ എംപിയും അറിയിച്ചു.
Kerala News: ഇതൊരു സൂചനയും തുടക്കവുമാണ്, അടി തലസ്ഥാനത്ത് നില്‍ക്കില്ല; മുരളി തുമ്മാരുകുടി
കാർഷിക വിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020 , വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാർഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമഭേദഗതി ബില്ല് 2020 എന്നീ മൂന്ന് ബില്ലുകളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ഇടനിലക്കാർ ഇല്ലാത്ത വിപണിയും വിൽപ്പന സ്വാതന്ത്യവും വിലപേശൽ ശേഷിയും ഉറപ്പാക്കാനാണ് പുതിയ പരിഷ്‌ക്കരണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, ബിൽ വോട്ടിനിടാനോ ചർച്ച നടത്താനോ തയ്യാറാകാതെ തിടുക്കപ്പെട്ട് പാസാക്കിയെടുത്ത നടപടിയെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.