ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത മൗനവ്രത പ്രക്ഷോഭം ഇന്ന്. കേസിൽ പ്രതിചേർക്കപ്പെട്ട ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി കോൺഗ്രസ് മൗനവ്രത പ്രക്ഷോഭം നടത്തുന്നത്.
ഇന്ന് രാവിലെ 10 മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുന്നിലും കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മൗനവ്രത പ്രക്ഷോഭം നടത്തും. മുതിർന്ന നേതാക്കളും, എംപിമാരും, എംഎൽഎമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി നേരത്തെ അറിയിച്ചിരുന്നു.
രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതുവരെ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്ക് ഒഴിഞ്ഞുമാറാൻ ആവില്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത് എന്നും കോൺഗ്രസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കുന്നത്.
അതിനിടെ ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ ഭരണമുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന 24 മണിക്കൂർ ബന്ദ് പുരോഗമിക്കുകയാണ്. പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകനെതിരെ കർശന നടപടി വേണമെന്നും കുറ്റക്കാർക്കെല്ലാം തക്കശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്.
അർധരാത്രിയോടെ തുടങ്ങിയ ബന്ദിൽ പാൽ, പത്രം, ആശുപത്രി തുടങ്ങി അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിനം ജോലി നിർത്തിവച്ച് എല്ലാവരും സഹകരിക്കണമെന്ന് ശിവസേന-കോൺഗ്രസ്-എൻസിപി നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടു. ബിജെപിക്കെതിരായ ഐക്യത്തിന്റെ പ്രദർശനമാക്കി ബന്ദിനെ മാറ്റാണാണ് മൂന്ന് പാർട്ടികളുടെയും തീരുമാനം. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കൂടുതൽ പോലീസിനെ നിരത്തുകളിൽ വിന്യസിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
Most Read: രാസവളം അഴിമതി; രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സഹോദരനെ വിളിച്ചുവരുത്തി ഇഡി