ഡെൽഹി: രാസവളം അഴിമതി കേസില്‍ രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്‌ലോട്ടിനെ വീണ്ടും വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). നാളെ ഡെൽഹിയിലെ ഓഫിസിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഗ്രസെന്നിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.
അഗ്രസെന്നിനെ കഴിഞ്ഞ മാസം 27നും ഇഡി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2007 മുതല്‍ 2009 വരെയുള്ള കാലയളവില്‍ സബ്‌സിഡി രാസവളം അനധികൃതമായി കയറ്റുമതി ചെയ്‌തതായാണ് അഗ്രസെന്‍ ഗെഹ്‌ലോട്ടിനെതിരായ ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് അഗ്രസെന്നിനെതിരെ ഇഡി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതിനുപുറമേ കസ്‌റ്റംസും കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അഗ്രസെന്നിന്റെ വിവിധ സ്‌ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
അതേസമയം രാജസ്‌ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ഗൂഡാലോചനയാണ് രാസവളം അഴിമതി കേസെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇത്തരം നടപടികളെ ഭയക്കില്ലെന്നും സംസ്‌ഥാനത്തെ കോൺഗ്രസ് നേതൃത്വം വ്യക്‌തമാക്കിയിരുന്നു.
Most Read: കല്‍ക്കരി ക്ഷാമം; മൂന്ന് താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയെന്ന് പഞ്ചാബ്