പാലക്കാട്: കൽപ്പാത്തി രഥോൽസവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം. രഥ പ്രയാണമടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചാകും പ്രത്യേക അനുമതി ലഭിക്കുക. തൃശൂർ പൂരം മാതൃകയിൽ രഥോൽസവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൽപ്പാത്തി രഥോൽസവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. ഇതിന് ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിട്ടിയും കോവിഡ് പശ്‌ചാത്തലത്തിൽ അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിനെ സമീപിച്ചത്.
രഥോൽസവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്നായിരുന്നു ആവശ്യം. ദേവസ്വം വകുപ്പിനും ഈ നിലപാടാണുള്ളത്. തൃശൂർ പൂരം മാതൃകയിൽ പ്രത്യേക അനുമതിയുണ്ടായാൽ മാത്രമേ രഥപ്രയാണം അടക്കമുള്ള ചടങ്ങുകൾ നടക്കൂ. ചെറിയ രഥങ്ങൾ വലിക്കാൻ മാത്രമാകും അനുമതി കിട്ടുക. രഥസംഗമം, അന്നദാനം തുടങ്ങിയവ കോവിഡ് പശ്‌ചാത്തലത്തിൽ ഒഴിവാക്കാൻ ക്ഷേത്ര കമ്മിറ്റിയ്‌ക്കും എതിർപ്പില്ല.
മുഖ്യമന്ത്രിക്ക് മുന്നിലാണ് പ്രത്യേക അനുമതിയുമായി ബന്ധപ്പെട്ട ഫയൽ. ഇതിൽ മുഖ്യമന്ത്രി ഒപ്പുവെയ്‌ക്കുമെന്നും രഥോൽസവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുമെന്നുമാണ് മലബാർ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. പ്രത്യേക അനുമതി ലഭിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിനാകും ഇത് വഴിവെയ്‌ക്കുക.
National News: യുപി പിടിക്കാൻ മുന്നൊരുക്കം; അമിത് ഷാ ഇന്ന് വാരണാസിയിൽ






































