കൊച്ചി: വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്‌ഥാന സാമൂഹിക സുരക്ഷാ മിഷന് കീഴിലുള്ള ‘വയോമിത്രം’ കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു. മരുന്ന് വിതരണം നിർത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ച മട്ടാണ്.
നൂറോളം തദ്ദേശ സ്‌ഥാപനങ്ങളിലാണ് വയോമിത്രം യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലെ വയോജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു ഈ കേന്ദ്രങ്ങൾ. ഓരോ തദ്ദേശ സ്‌ഥാപനങ്ങളിലും വയോമിത്രം ക്‌ളിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഡോക്‌ടർമാർ, നഴ്‌സ്, ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സ് എന്നിവർ ക്‌ളിനിക്കുകളിൽ എത്തി പരിശോധിച്ച് മരുന്ന് കൊടുക്കുന്നതാണ് രീതി. രണ്ടുലക്ഷത്തോളം വയോജനങ്ങളാണ് ഇത്തരത്തിൽ ചികിൽസ സ്വീകരിച്ചിരുന്നത്.
ജനറൽ മെഡിസിൻ വിഭാഗത്തിലെ എല്ലാ രോഗങ്ങൾക്കും ഇവിടെ ചികിൽസയുണ്ട്. മരുന്നുകളും സൗജന്യമാണ്. കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്നാണ് ക്‌ളിനിക്കുകൾ പൂർണമായും അടച്ചത്. എങ്കിലും ജീവനക്കാർ രോഗികൾക്ക് മരുന്നുകൾ എത്തിച്ചിരുന്നു.
ഹൃദ്രോഗം, രക്‌തസമ്മർദ്ദം, പ്രമേഹം, തൈറോയിഡ് എന്നിവ മൂലം വിഷമിക്കുന്നവർ മരുന്ന് സ്വീകരിക്കുന്നുണ്ട്. എന്നാൽ, മൂന്ന് മാസമായി വയോമിത്രക്ക് മരുന്ന് ലഭിക്കുന്നില്ല. മരുന്ന് വാങ്ങിയ ഇനത്തിൽ 30 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. യൂണിറ്റുകളിൽ വാഹന കരാറുകാർക്കും പണം നൽകിയിട്ടില്ല. ഈ മാസം വയോമിത്രം ജീവനക്കാർക്ക് ശമ്പളവും മുടങ്ങി. പ്രശ്‌നം പരിഹരിക്കാനും നിർദ്ദേശം നൽകാനും സാമൂഹിക സുരക്ഷാ മിഷന്റെ തലപ്പത്ത് ആളുമില്ലാതായി. ഡയറക്‌ടർ ആയിരുന്ന മുഹമ്മദ് അഷീലിന് പകരം ആളെ നിയമിച്ചിട്ടില്ല.
Also Read: മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാർട്ടികളിൽ എക്‌സൈസ് നിരീക്ഷണം