കൊച്ചി: ശബരിമല ഹലാൽ ശർക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്ജെആർ കുമാർ ആണ് ഹരജി നൽകിയത്. ഹരജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.
മറ്റ് മതസ്‌ഥരുടെ മുദ്രവച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹരജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹരജിയില്‍ പറയുന്നു.
ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിർത്തണമെന്നും ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ അപ്പം, അരവണ പ്രസാദത്തിന് ഉപയോഗിച്ച ചില ശർക്കര പാക്കറ്റുകളിൽ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിത്. അറേബ്യൻ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതു കൊണ്ടാണ് ഹലാൽ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ വാക്കാൽ അറിയിച്ചിരുന്നു.
Read Also: ദത്ത് വിവാദം; കൃത്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്