കണ്ണൂർ: മഴ മാറിനിന്നതോടെ ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കനത്ത മഴയിൽ വെള്ളത്തിന്റെ കുത്തൊലിപ്പ് ഉണ്ടായ തേജസ്വിനി പുഴയിലും തിരുമേനി പുഴയിലും നിലവിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും കുളങ്ങളും വെള്ളം കുറയാൻ തുടങ്ങിയിട്ടുണ്ട്.
കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ആയിരകണക്കിന് ആളുകൾ പ്രാഥമികാവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് തേജസ്വിനി പുഴയെയാണ്. പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളും നിരവധിയാണ്. അതേസമയം, പ്രളയകാലത്ത് ഒഴുകിയെത്തിയ കല്ലും മണലും വൻതോതിൽ പുഴയിൽ അടിഞ്ഞുകൂടി കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇതോടെ പുഴയിലെ ഒട്ടുമിക്ക കയങ്ങളും താഴ്ന്ന നിലയിലാണെന്നും ഇതുമൂലം പുഴയിലെ വെള്ളം ഒഴുകിപോവുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
കോടികൾ മുടക്കി പുഴകളിൽ തടയണ നിർമിച്ചിട്ടുണ്ടെങ്കിലും മണ്ണും മണലും വന്നടിഞ്ഞതോടെ ജലം സംഭരിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. പുഴയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോഫിയയുടെ വീട് സന്ദർശിക്കും