ബെംഗളൂരു: കർണാടകയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി. ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. യാത്രാ ചരിത്രമില്ലാത്ത അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മംഗളൂരു, ഭദ്രാവതി, ഉഡുപ്പി എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്.
ശനിയാഴ്‌ച മംഗളൂരുവിലെ നഴ്‌സിങ് കോളേജുകളിലും ബാന്ദ്വാളിലെ റസിഡൻഷ്യൽ സ്‌കൂളിലുമായി അഞ്ച് വിദ്യാർഥികൾക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്‌ഥാനത്ത് ഒമൈക്രോൺ ബാധിച്ചവർ 19 ആയി. ഇതിൽ 11 പേരും യാത്രാ ചരിത്രം ഇല്ലാത്തവരാണ്. കോവിഡ് സ്‌ഥിരീകരിച്ച 49 പേരുടെ സ്രവസാമ്പിളുകൾ ജനിതക പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല.
മംഗളൂരുവിൽ ശനിയാഴ്‌ച ഒമൈക്രോൺ സ്‌ഥിരീകരിച്ച നഴ്‌സിങ് കോളേജിലെ 19 വയസുള്ള വിദ്യാർഥിയാണ് പുതിയ രോഗബാധിതരിൽ ഒരാൾ. ഈ വിദ്യാർഥിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന 42 പേരെയും ദ്വിതീയ സമ്പർക്കത്തിൽ വന്ന 293 പേരെയും പരിശോധിച്ചു. ഇതിൽ 18 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഭദ്രാവതിയിൽ ഒരു കോളേജിലെ 20 വയസുള്ള വിദ്യാർഥിനിയാണ് മറ്റൊരു ഒമൈക്രോൺ ബാധിത. ഡിസംബർ നാലിനാണ് വിദ്യാർഥിനിയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. സമ്പർക്കത്തിൽ വന്ന 218 പേരെ പരിശോധിച്ചതിൽ 26 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
Also Read: ശീത തരംഗത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡെൽഹിയിൽ യെല്ലോ അലർട്