തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ വിവാദമായതിന് പിന്നാലെ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചൊവ്വാഴ്‌ച ചേരും. ഹൈക്കോടതി ഇടപെട്ട് സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം നിര്‍ത്തിവെപ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു. ഈ സാഹചര്യത്തിൽ വിഷയം സെക്രട്ടറിയേറ്റിൽ ചർച്ചയാകും എന്നുറപ്പാണ്.
എല്ലാ വെള്ളിയാഴ്‌ചയും ചേരുന്ന സെക്രട്ടേറിയറ്റ് യോഗം മുന്‍കൂട്ടി വിളിച്ച് ചേര്‍ത്ത് പ്രതിരോധം തീര്‍ക്കാനാണ് പാർട്ടിയുടെ തീരുമാനം. കോവിഡ് വ്യാപനത്തിനിടയിലും സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന സില്‍വര്‍ ലൈന്‍ വിവാദവും യോഗത്തിൽ ചർച്ചയാകും. സംസ്‌ഥാന വ്യാപകമായി സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇടുന്ന അതിരുകല്ലുകള്‍ ഇളക്കിമാറ്റുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന നിലപാട് പാർട്ടിക്കുണ്ട്.
യുഡിഎഫും കോണ്‍ഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളെ നേതൃത്വത്തില്‍ നിന്ന് അകറ്റുന്നുവെന്നുള്ള സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന ഉണ്ടാക്കിയ വിവാദങ്ങളും യോഗത്തില്‍ ഉയർന്ന് വന്നേക്കും. ഇതിനൊപ്പം മുൻ മന്ത്രി എംഎം മണി, രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കാനും സാധ്യതയുണ്ട്.
Read Also: സാങ്കേതിക സർവകലാശാല ആസ്‌ഥാനം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം നീട്ടി