പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ചു. അബ്ബണ്ണൂര്‍ ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദിഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കൂക്കംപാളയം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
എന്നാല്‍ ഗുരുതരാവസ്‌ഥയിലായ കുഞ്ഞ് മരിക്കുകയായിരുന്നു. ജനുവരി 27ന് പനിയെ തുടര്‍ന്ന് സ്വാദിഷിനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കോവിഡ് പരിശോധന നടത്താതെ മരുന്ന് നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാല്‍ ഇന്നലെ രാത്രി പനിയും ശ്വാസതടസവുമുണ്ടായി.
ശ്വാസതടസം ശക്‌തമായതോടെ അവശനായ കുഞ്ഞിനെ പുലര്‍ച്ചെ കൂക്കംപാളയം സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ക്ക് വീഴ്‌ച സംഭവിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. കുഞ്ഞിനെ അഡ്‌മിറ്റ് ചെയ്യാതെ വീട്ടിലേക്ക് പറഞ്ഞയച്ചവര്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് ഷിബു സിറിയക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.
National News: മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണം; അരവിന്ദ് കെജ്‌രിവാൾ