സംസ്‌ഥാനത്തെ കാൻസർ ചികിൽസാ രംഗത്ത് ക്രിയാത്‌മക ഇടപെടൽ; മന്ത്രി

By Team Member, Malabar News
Minister Veena George
Ajwa Travels

തിരുവനന്തപുരം: കാൻസർ രോഗ ചികിൽസാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്‌മക ഇടപെടലുകള്‍ നടത്തി വരികയാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രതിവര്‍ഷം 60,000ത്തോളം കാൻസർ രോഗികളാണ് സംസ്‌ഥാനത്ത് പുതുതായി രജിസ്‌റ്റര്‍ ചെയ്യുന്നത്. വര്‍ധിച്ചു വരുന്ന ഈ രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യവകുപ്പ് കാൻസർ സ്ട്രാറ്റജി ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരുന്നു.

ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് കാൻസർ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാൻസർ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്‌ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്‌തിട്ടുണ്ട്. ചികിൽസയ്‌ക്കും പ്രതിരോധത്തിനും ബോധവൽക്കരണത്തിനും ഇതിലൂടെ ഒരുപോലെ പ്രാധാന്യം നല്‍കുന്നുണ്ട്. കാൻസർ ചികിൽസാ കേന്ദ്രങ്ങള്‍ ശാക്‌തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്‌തമാക്കി.

എല്ലാ വര്‍ഷവും ഫെബ്രുവരി 4ആം തീയതി ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നുണ്ട്. ഈ വര്‍ഷത്തെ ലോക കാൻസർ ദിന സന്ദേശം ‘കാന്‍സര്‍ പരിചരണ അപര്യാപ്‌തകള്‍ നികത്താം’ (Closing the care gap) എന്നതാണ്. കാന്‍സര്‍ ചികിൽസാ രംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്‌തകള്‍ പരിഹരിക്കുക, ചികിൽസാ രംഗത്തെ വിടവുകള്‍ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ കാന്‍സര്‍ ചികിൽസാ രംഗത്തെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ അസമത്വങ്ങള്‍ തിരിച്ചറിയുന്നതിനും ഇവയ്‌ക്ക്‌ പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങള്‍ക്കും ഒരേ തരത്തിലുള്ള കാൻസർ ചികിൽസ ഉറപ്പാക്കുന്നതിനും മുന്‍തൂക്കം നല്‍കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി. ഈ സന്ദേശം വരുന്ന മൂന്നു വര്‍ഷങ്ങളില്‍ കൂടി നിലനില്‍ക്കുന്നതാണ്.

സംസ്‌ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളില്‍ നിന്ന് കാൻസർ രോഗ ചികിൽസ സൗജന്യമായി നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലകളിലും കാൻസർ ചികിൽസ ഉറപ്പാക്കുന്നതിനായി സംസ്‌ഥാന ആരോഗ്യവകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാൻസർ ചികിൽസ ഉറപ്പാക്കുന്നതിന് ജില്ലാ കാൻസർ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികിൽസ സൗജന്യമായി നടപ്പിലാക്കി വരുന്നു.

Read also: ചന്ദ്രയാൻ-3 വിക്ഷേപണം ഈ വർഷം തന്നെ ഉണ്ടാകും; കേന്ദ്രം

കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് കാൻസർ പോലെയുള്ള ദീര്‍ഘസ്‌ഥായി രോഗങ്ങള്‍ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇവരില്‍ രോഗവ്യാപനം കുറയ്‌ക്കാന്‍ ആരോഗ്യവകുപ്പ് പല ഇടപെടലുകളും നടത്തി. ദീര്‍ഘദൂരം യാത്ര ചെയ്‌ത്‌ ആര്‍സിസിയിലും മെഡിക്കല്‍ കോളേജുകളിലും വരാതെ വീടിന് തൊട്ടടുത്ത് തന്നെ അതേ കാൻസർ ചികിൽസ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

ആരോഗ്യ വകുപ്പിന്റേയും തിരുവനന്തപുരം ആര്‍സിസിയുടേയും ആഭിമുഖ്യത്തില്‍ ജില്ലാ കാൻസർ കെയര്‍ പ്രോഗ്രാമിന്റെ മുന്നണി പ്രവര്‍ത്തകര്‍ക്ക് കാൻസർ രോഗ പരിചരണം, നിര്‍ണയം, പ്രതിരോധം എന്നിവയെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4ന് രാവിലെ 10 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വെബിനാര്‍ ഓണ്‍ലൈനായി ഉൽഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം തിരുവനന്തപുരം ആര്‍സിസിയിലെ പുലയനാര്‍കോട്ട കാമ്പസിൽ പ്രിവന്റീവ് ഓങ്കോളജി ഒപിയുടേയും പരിശീലന കേന്ദ്രത്തിന്റേയും ഉൽഘാടനവും മന്ത്രി നിര്‍വഹിക്കും.

Read also: കോവിഡ് നിയന്ത്രണം; ഞായറാഴ്‌ച സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ പരീക്ഷക്ക് തടസമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE