ന്യൂഡെൽഹി: ചന്ദ്രയാൻ-3 ഉപഗ്രഹം 2022 ഓഗസ്‌റ്റിൽ വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ലോക്‌സഭയിൽ നക്ഷത്ര ചിഹ്‌നമിടാത്ത ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ജിതേന്ദ്ര സിംഗ് ചന്ദ്രയാൻ പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്.
ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ ദേശീയ തലത്തിലുള്ള വിദഗ്‌ധർ വിശകലനം ചെയ്‌തുവെന്നും ചന്ദ്രയാൻ മൂന്നിനായുള്ള ജോലികൾ പുരോഗമിക്കുന്നു എന്നുമാണ് ജിതേന്ദ്ര സിംഗ് ലോക്‌സഭയെ അറിയിച്ചത്. ദൗത്യത്തിന്റെ ഭാഗമായ പല പ്രത്യേക പരീക്ഷണങ്ങൾ പൂർത്തിയായെന്നും, വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗിന്റെ മറുപടിയിൽ പറയുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം മൂലം പല ദൗത്യങ്ങളും വൈകിയെന്നും, എങ്കിലും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട് എന്നുമാണ് വിശദീകരണം. ഏത് പദ്ധതിക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന കാര്യത്തിൽ കോവിഡ് കാലത്ത് പുനഃരാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ വർഷം തന്നെ ഉപഗ്രഹ വിക്ഷേപണം നടത്താൻ ഊർജിതമായ ശ്രമങ്ങളാണ് ഇസ്രോയുടെ ഭാഗത്ത് നിന്നും നടന്നു കൊണ്ടിരിക്കുന്നത്.
Read Also: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിദ്ദുവില്ല