കോഴിക്കോട്: പ്രമുഖ സംഘടനാ നേതാവ് ടി നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസ്‌റുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. വ്യവസായ വകുപ്പു മന്ത്രി പി രാജീവും അനുസ്‌മരണം രേഖപ്പെടുത്തി.
കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്‌തിയാണ് ടി. നസ്‌റുദ്ദീനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തില്‍ ശക്‌തമായ നിലപാടെടുക്കുകയും ചെയ്‌ത നേതാവായിരുന്നു ഇദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
നസ്‌റുദ്ദിന്റെ മരണത്തില്‍ മന്ത്രിമാരടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. 1944ല്‍ കണ്ണൂരിലെ പ്രമുഖ വ്യാപാരിയായ ടികെ മഹമ്മൂദിന്റെയും അസ്‌മാബിയുടെയും മകനായി ജനിച്ച ഇദ്ദേഹം കഴിഞ്ഞ 31 വർഷമായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മരണപ്പെടുമ്പോൾ 79 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിൽസയിൽ തുടരവേയാണ് ഹൃദയാഘാതം മൂലമുള്ള മരണം സംഭവിച്ചത്. നസ്‌റുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്‌ഥാന വ്യാപകമായി കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ അറിയിച്ചു. ഖബറടക്കം വൈകുന്നേരം കോഴിക്കോട് കണ്ണംപറമ്പ് പള്ളി ഖബര്‍സ്‌ഥാനിൽ നടക്കും.
Most Read: പദ്‌മനാഭസ്വാമി ക്ഷേത്രം ഓഡിറ്റിങ്; സമയം അനുവദിച്ച് സുപ്രീം കോടതി