നോർവേ: കോവിഡ് വ്യാപനം മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി നോർവേ ശ്രദ്ധ നേടുന്നത്. മാസ്കും സാമൂഹിക അകലവും ഉൾപ്പടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറാണ് വ്യക്തമാക്കിയത്.
കൊറോണ വൈറസ് മഹാമാരി ഇനി നമ്മുടെ ആരോഗ്യത്തിന് പ്രധാനഭീഷണിയല്ല. ഒമൈക്രോണ്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും എല്ലാവരും വാക്സിനെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ രാജ്യത്ത് ശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുപ്രകാരം ശനിയാഴ്ച മുതൽ മാസ്ക് ധരിക്കേണ്ടെന്നും, മൂന്നടി സാമൂഹിക അകലം പാലിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഏതെങ്കിലും കാരണവശാല്‍ രോഗം പിടിപെടുന്നവര്‍ നാല് ദിവസം മാത്രമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതെന്നാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശം. കൂടാതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഇല്ലാതെ ലോകത്തെവിടെയുമുള്ള ആളുകൾക്ക് ഇനിമുതൽ നോർവേയിൽ പ്രവേശിക്കാമെന്നും പുതുക്കിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
Read also: കുതിരവട്ടത്തെ സുരക്ഷാ വീഴ്ച; ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട് ഇന്ന് കൈമാറും