കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകത്തിൽ അധികൃതർക്ക് സുരക്ഷാ വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ഡിഎംഒ ഇന്ന് റിപ്പോർട് സമർപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫിസർക്കാണ് റിപ്പോർട് കൈമാറുക. ഇക്കഴിഞ്ഞ ബുധനാഴ്‌ച കൊലപാതകം നടന്നിട്ട് അധികൃതർ അറിഞ്ഞത് വ്യാഴാഴ്‌ച പുലർച്ചെ മാത്രമാണ്. തർക്കമുണ്ടായ ഉടൻ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റി എന്നാണ് കേന്ദ്രം അധികൃതർ പറയുന്നത്.
എന്നാൽ, കൂടെ ഉണ്ടായിരുന്ന മഹാരാഷ്‌ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച ഉണ്ടായെന്നാണ് വിമർശനം. ഇതുൾപ്പടെയുള്ള കാര്യങ്ങളാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവ ദിവസം ജോലിയിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് അന്തേവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
പ്രതിയായ അന്തേവാസിയുടെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. ഇതിന് മുന്നോടിയായി ഇവരുടെ മാനസിക നിലയുമായി ബന്ധപ്പെട്ട റിപ്പോർട് ഡോക്‌ടർ ഇന്ന് പോലീസിന് കൈമാറും. അതേസമയം, കേന്ദ്രത്തിലെ ജീവനക്കാരുടെ സുരക്ഷാ വീഴ്‌ച സൂചിപ്പിക്കുന്ന സംഭവം ഇന്നും റിപ്പോർട് ചെയ്‌തിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികളാണ് ഇന്ന് ചാടിപ്പോയത്. ഉമ്മുകുൽസു, ഷംസുദ്ധീൻ എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
കൊലപാതകം നടന്ന വാർഡിലുള്ള അന്തേവാസിയായ യുവതിയാണ് ഇന്ന് ഭിത്തി തുരന്ന് പുറത്ത് ചാടിയത്. മറ്റൊരു വാർഡിലെ പുരുഷനുമാണ് ഇവർക്കൊപ്പം ചാടിപ്പോയത്. മെഡിക്കൽ കോളേജ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പും സുരക്ഷാ വീഴ്‌ച സംഭവിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നിലവിൽ 469 അന്തേവാസികളുള്ള കുതിരവട്ടത്ത് നാല് സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്.
Most Read: എന്റെ ജനങ്ങൾക്കുള്ള മുന്നറിപ്പ് എന്റെ ഉത്തരവാദിത്വം; യോഗി ആദിത്യനാഥ്