തിരുവനന്തപുരം: ചെറാട് കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്രകൾ തടയും. ഇതിനായി കളക്‌ടർ കൺവീനറായ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ചെറാട് കുമ്പാച്ചി മലയിൽ ബാബു കുടുങ്ങിയത്.; തിങ്കളാഴ്‌ച തുടങ്ങിയ രക്ഷാപ്രവർത്തനം കരസേന എത്തിയ ശേഷം ബുധനാഴ്‌ചയാണ് അവസാനിച്ചത്. കോസ്‌റ്റ് ഗാർഡ് ഹെലികോപ്‌ടർ, വ്യോമസേനാ ഹെലികോപ്‌ടർ, കരസേന, മറ്റ് രക്ഷാപ്രവർത്തകർ എന്നിവരുടെ സഹായത്തോടെയായിരുന്നു രക്ഷാദൗത്യം. ഇതിനായി മാത്രം അരക്കോടി രൂപയോളം ചെലവിട്ടതായാണ് കണക്കുകൾ.
അനധികൃതമായി മല കയറിയ ബാബുവിനെതിരെ നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്‌തമാക്കിയിരുന്നു എങ്കിലും ബാബുവിന്റെ മാതാവിന്റെ അഭ്യർഥന മാനിച്ച് നടപടി സ്വീകരിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. എന്നാൽ കുമ്പാച്ചി മലയിൽ കയറി കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തിയതിന്റെ നാലാം നാൾ നാട്ടുകാരെ ആശങ്കപ്പെടുത്തി മലയിൽ വീണ്ടും ആൾ കയറി കുടുങ്ങിയിരുന്നു.
വനപാലകരും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 12.30ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചു. ബാബു മലകയറിയതിന്റെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾ മറ്റ് പലരെയും മല കയറാൻ പ്രേരിപ്പിക്കുന്നുണ്ട്. പകലും വൈകുന്നേരങ്ങളിലുമായി പലരും ഈ മലയിലേക്ക് വരുന്നുണ്ട്. ഇത് വലിയ അപകടങ്ങളിലേക്ക് വഴിവെച്ചേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായി ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Also Read: സിൽവർ ലൈൻ: സർക്കാരിന് ആശ്വാസം; സർവേ തടഞ്ഞ നടപടി റദ്ദാക്കി