മലപ്പുറം: തിരൂർ എഎംഎൽപി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളിന്റെ അവസ്‌ഥ ശോചനീയമാണെന്ന് ആരോപിച്ചാണ് വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രതിഷേധിക്കുന്നത്. സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് അധ്യയനം പുനരാരംഭിച്ചിരുന്നു. എന്നാൽ, ശോചനീയാവസ്‌ഥ പരിഹരിക്കാതെ ഇവിടെ അധ്യയനം ആരംഭിക്കാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. വിദ്യാർഥികൾ സ്‌കൂളിന് പുറത്തുനിൽക്കുകയാണ്.
സ്‌കൂളിന്റെ ഓടും പട്ടികയുമൊക്കെ പൊട്ടി വീഴാറുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. അങ്ങനെയൊരു സ്‌കൂളിൽ കുട്ടികളെ വിടില്ല. മുന്നിലുള്ള റെയിൽപാളത്തിലൂടെ ട്രെയിൻ പോകുമ്പോൾ സ്‌കൂൾ ആകെ കുലുങ്ങുകയാണ്. തങ്ങൾക്ക് മക്കളാണ് വലുത്. ചിതൽ തട്ടുമ്പോഴൊക്കെ ഓട് വീഴാറുണ്ട് എന്നും രക്ഷിതാക്കൾ പറഞ്ഞു.
ഓരോ തവണ മീറ്റിംഗ് വിളിക്കുമ്പോഴും സ്‌കൂളിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടാറുണ്ട്. നാട്ടുകാരും പൂർവ വിദ്യാർഥികളുമൊക്കെയാണ് സ്‌കൂളിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. മാനേജ്‌മന്റ് തിരിഞ്ഞു നോക്കുന്നില്ല. കുട്ടികളുടെ ദേഹത്ത് വീണില്ലല്ലോ, വീണാൽ നോക്കാമെന്നാണ് മാനേജ്‌മന്റ് പറഞ്ഞത്. ഇനി കുട്ടികളെ പറഞ്ഞയക്കുന്നില്ല എന്നും രക്ഷിതാക്കൾ പറയുന്നു.
Most Read: വളർത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ഉടമയ്‌ക്കെതിരെ കേസ്








































