കാസർഗോഡ്: കുമ്പളയിൽ ബിജെപി പ്രതിഷേധത്തിന് പിന്നാലെ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു. കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ കൊഗ്‌ഗുവാണ് രാജിവെച്ചത്. ബിജെപി പിന്തുണയോടെ ആയിരുന്നു സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കത്ത് നൽകി.
കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരെ പ്രതിഷേധം ശക്‌ത മാകുന്ന പശ്‌ചാത്തലത്തിലാണ് രാജി. കൂട്ടുകെട്ടിനെതിരെ ഇന്നലെ ബിജെപി പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടുകയും ചെയ്‌തിരുന്നു. പഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഐഎമ്മും ഒത്തുകളിച്ചെന്നാണ് പ്രവർത്തകരുടെ ആരോപണം. കെ സുരേന്ദ്രന് എതിരെ ഉൾപ്പടെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്.
സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തണമെന്നും, കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്‌ഥാന നേതൃത്വം മാപ്പ് പറയണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. തങ്ങളുടെ സമരം ബിജെപിക്ക് എതിരല്ല, പാർട്ടിയുടെ ബലിദാനികൾക്ക് വേണ്ടിയാണ് എന്നും പ്രതിഷേധക്കാർ പറയുന്നു. കുമ്പള സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളായ സുരേഷ് കുമാർ ഷെട്ടി, ശ്രീകാന്ത്, മണികണ്‌ഠ റേ എന്നിവർ സിപിഐഎമ്മുമായി ഒത്തുകളിച്ചു.
ഇവർക്കെതിരെ നടപടി എടുക്കാൻ നേതൃത്വം തയ്യാറായില്ലെന്നാണ് ആരോപണം. കെ സുരേന്ദ്രൻ ഇന്നലെ കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, സുരേന്ദ്രൻ ജില്ലയിൽ എത്തിയില്ല. സുരേന്ദ്രൻ നേരിട്ടെത്തി തങ്ങളോട് ചർച്ച നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപെടുന്നു. വിഷയം ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രവർത്തകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Most Read: പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു