തിരുവനന്തപുരം: നയമികവ് കൊണ്ട് എതിരാളികളുടെ പോലും പ്രീതി പിടിച്ചുപറ്റിയ കോടിയേരി ബാലകൃഷ്ണൻ മൂന്നാം വട്ടവും കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ. ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട കോടിയേരി തൃശൂരും കടന്നാണ് എറണാകുളത്ത് പാർട്ടിയുടെ മുഖമാകുന്നത്.
പ്രവർത്തകർക്കൊപ്പം നിൽക്കുന്ന നേതാവ്, സിപിഎം രാഷ്ട്രീയത്തിലെ സൗമ്യമുഖം, ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് കോടിയേരിക്ക്. പാർട്ടിയിൽ വിഭാഗീയത രൂക്ഷമായി നിൽക്കുന്ന കാലത്താണ് കോടിയേരി പാർട്ടിയുടെ സെക്രട്ടറിയാകുന്നത്. പിന്നീട് വിഭാഗീയതയുടെ മഞ്ഞുരുക്കി മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കോടിയേരിക്കായി എന്ന് പാർട്ടി അവകാശപ്പെടുന്നു.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം കുറ്റമറ്റതാക്കുന്നതിലും അദ്ദേഹം മികവ് തെളിയിച്ചു. മൂന്നാം വട്ടവും പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കാൻ ഈ കാരണങ്ങൾ ധാരാളമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോടിയേരി സെക്രട്ടറി ചുമതലയിൽ ഉണ്ടായിരുന്നില്ലെങ്കിലും സീറ്റുചർച്ചകളിൽ കോടിയേരി ഉണ്ടായിരിക്കണമെന്ന് ഘടക കക്ഷി നേതാക്കൾ പറഞ്ഞിരുന്നു.
ആരോഗ്യ പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും പ്രതിസന്ധി തീർത്ത കാലത്ത് സ്ഥാനത്ത് നിന്ന് അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നു. പൊതുജീവിതം തന്നെ മതിയാക്കേണ്ടി വരുമോ എന്ന് സംശയിച്ചിരുന്നെങ്കിലും ഇടവേളക്ക് ശേഷമുള്ള കോടിയേരിയുടെ തിരിച്ചുവരവ് ഏറെ കരുത്തുറ്റതായിരുന്നു. ഇനി സിപിഎമ്മിന്റെ വികസനരേഖയും സിൽവർലൈൻ നടപ്പാക്കലുമാകും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ കോടിയേരിയുടെ പുതിയ വെല്ലുവിളികൾ.
Most Read: ‘നെഞ്ചിൽ വെടിയേറ്റു, മർദ്ദിച്ചു, കാലൊടിഞ്ഞു’; യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി