കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ വിവരങ്ങൾ പുറത്തുവന്നു. ഡെൽഹിക്ക് സമീപമുള്ള ഛത്തർപൂർ സ്വദേശിയായ ഹർജോത് സിംഗിനാണ് വെടിയേറ്റതെന്ന് എൻഡിടിവി റിപ്പോർട് ചെയ്‌തു. നിലവിൽ കീവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് ഹർജോത്.
തന്നെ നിരവധി തവണ മർദ്ദിച്ചതായും ഷോൾഡറിന് വെടിവച്ചതായും വിദ്യാർഥിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട് ചെയ്‌തു. “എന്റെ ഷോൾഡറിലൂടെ ആണ് ബുള്ളറ്റ് അകത്ത് കടന്നത്. ഡോക്‌ടർമാർ എന്റെ നെഞ്ചിൽ നിന്ന് ഒരു ബുള്ളറ്റ് പുറത്തെടുത്തു… എന്റെ കാലിന് ഒടിവുണ്ടായി,” കീവ് സിറ്റി ഹോസ്‌പിറ്റലിൽ നിന്ന് സംസാരിക്കവെ ഹർജോത് സിംഗ് പറഞ്ഞു.
“ഞാൻ ഉദ്യോഗസ്‌ഥരെ വിളിച്ചുകൊണ്ടേയിരുന്നു. എന്നെ ലിവിവിലേക്ക് കൊണ്ടുപോകാൻ എന്തെങ്കിലും സൗകര്യം ചെയ്‌തു തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാൻ എംബസി ആളുകളെ ബന്ധപ്പെട്ടു. എനിക്ക് നടക്കാൻ കഴിയില്ല. അതുകൊണ്ട് എന്നെ ലിവിവിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം നൽകാമോ എന്ന് ചോദിച്ചു. പക്ഷേ എനിക്ക് ലഭിക്കുന്നത് വ്യാജ മറുപടികളാണ്,”- വിദ്യാർഥി പറഞ്ഞു.
തന്നെ പോലെ ഒരുപാട് പേർ കീവിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നും ഡെൽഹിക്ക് സമീപമുള്ള ഛത്തർപൂർ സ്വദേശിയായ വിദ്യാർഥി ഹർജോത് സിംഗ് പറഞ്ഞു. “പലരും അവരുടെ വീടുകളിൽ അടച്ചുപൂട്ടി ഇരിക്കുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയില്ല,”- വിദ്യാർഥി കൂട്ടിച്ചേർത്തു.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം