മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രഥമ ഓഹരി വിൽപനയ്ക്ക് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി അംഗീകാരം നൽകി. അതേസമയം ഈ സാമ്പത്തിക വർഷം നിശ്ചയിച്ചിരുന്ന ഐപിഒ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്.
സർക്കാരിന്റെ കൈവശമുള്ള 5 ശതമാനം ഓഹരിയാണ് ഐപിഒ വഴി വിറ്റഴിക്കുന്നത്. ഓഹരികൾ മാർച്ച് 31നു മുൻപ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മാറിയ അന്താരാഷ്ട്ര സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താവും പുതിയ തീരുമാനം. ഇതിന്റെ സൂചന നേരത്തെ ധനമന്ത്രി നിർമലാ സീതാരാമൻ നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടാവും. നിക്ഷേപകരുടെ താൽപര്യം കൂടി മുൻനിർത്തിയായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്ന് പൊതുമേഖലാ ആസ്തി കൈകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേയും വ്യക്തമാക്കിയിട്ടുണ്ട്.
ഐപിഒയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന പോളിസി ഉടമകൾ ഫെബ്രുവരി 28ന് മുൻപ് അവരുടെ പോളിസി രേഖകളിൽ പാൻ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം നൽകിയെങ്കിലും ആകെയുള്ള 30 കോടി പോളിസി ഉടമകളിൽ 4 കോടി പേർ മാത്രമാണ് ഇത് നടപ്പിലാക്കിയത്.
Read Also: ഒരിക്കല്‍ കെജ്രിവാള് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; എഎപി