ഡെൽഹി: അവശ്യ മരുന്നുകളുടെ വില വര്‍ധനവ് സഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി .രാജ്യത്തെ ജനങ്ങള്‍ ഇന്ധനവില വര്‍ധനവില്‍ വലയുമ്പോഴാണ് ജീവന് രക്ഷാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിക്കുന്നതെന്ന് സഭയിൽ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിലാണ് അവശ്യമരുന്നുകളുടെ വില വർദ്ധനവ്. പനി, അണുബാധ, ഹൃദ്രോഗം ഹൈപ്പര്‍ ടെന്‍ഷന്‍, ത്വക് രോഗം, അനീമിയ പോലുള്ള സാധാരണ രോഗങ്ങളെ ചികിൽസിക്കുന്നതിനുള്ള മരുന്നുകള്‍ വരെ ലിസ്റ്റിൽ ഉള്‍പ്പെടുന്നു. വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.76 ശതമാനമാണ് വര്‍ധനവ് ഉണ്ടാവുക.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫിസ് നല്കിയ ഡബ്ള്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം. ഷെഡ്യൂള്‍ ചെയ്യാത്ത മരുന്നുകളുടെ വാര്‍ഷിക വില വര്‍ധനവ് പോലും എംആര്‍പിയുടെ 10% കവിയാന്‍ പാടില്ല എന്ന നിബന്ധനയുടെ വെളിച്ചത്തില്‍ ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ വില 10%ത്തില്‍ കൂടുതല്‍ വര്‍ധിക്കുന്നത് അപലപനീയമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ജീവൻ രക്ഷാ മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഈ അന്യായ വിലക്കയറ്റം തടയാന്‍ സര്‍ക്കാറിന്റെ ഉറപ്പുണ്ടാകണം എന്നും ജോൺബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
ഇന്നുമുതല്‍ പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള 872 ആവശ്യമരുന്നുകളുടെ വിലയാണ് കൂടുന്നത്. നേരത്തെ 500 മില്ലിഗ്രാം പാരസെറ്റമോളിന് 0.91 രൂപയായിരുന്നു വില. എന്നാലിനി പാരസെറ്റമോളിന് ഗുളിക ഒന്നിന് (500 മില്ലിഗ്രാം) 1.01 രൂപ വരെയാകാം. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം , വിളര്‍ച്ച എന്നിവയ്ക്ക് നല്‍കിവരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന് ഹൈഡ്രോക്ളോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങിയ മരുന്നുകളുടെ വിലയും കൂടും.
Most Read: പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി