കൊച്ചി: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താല്‍ക്കാലികമായി നിര്‍ത്തി. എറണാകുളം, ആലപുഴ , പത്തനംതിട്ട ജില്ലകളിലാണ് ജനങ്ങളുടെ നിസഹകരണത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയത്. പ്രതിഷേധം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടു പോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് പറയുന്നു. ഇക്കാര്യം റവന്യൂ വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.
പദ്ധതി മേഖലകളിലെ ജനങ്ങളുടെ സഹകരണമില്ലാതെ പഠനം തുടരാനാകില്ല. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് പറയുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. എന്നാല്‍ നിലവില്‍ ഇത് സാധ്യമല്ല.
എതിര്‍പ്പിനിടെ പഠനം തുടരുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിലാണ് നിലപാട് സര്‍ക്കാരിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ പഠന സംഘത്തിനെ ജനങ്ങള്‍ തടഞ്ഞതും തീരുമാനത്തിലേക്ക് നയിച്ചു. ജില്ലാ കളക്ടര്‍ വഴിയാണ് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് സര്‍ക്കാരിനെ പഠനം നടത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചത്.
അതേസമയം വികസനത്തിന്റെ പേരില്‍ ജനങ്ങളെ സര്‍ക്കാര്‍ തെരുവിലിറക്കില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചിരുന്നു. വികസന പദ്ധതികള്‍ നാടിന്റെ ആവശ്യമാണ്. അത് യാഥാർഥ്യമാക്കല്‍ ജനകീയ സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്.
വികസന പദ്ധതികള്‍ക്കൊപ്പം നില്‍ക്കുന്നവരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. ഇത് വെറും വാക്കല്ല. വികസന പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also: ഉത്തരേന്ത്യയിൽ 122 വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന താപനില