പാലക്കാട്: അട്ടപ്പാടിയിൽ റോഡ് പണിക്കെത്തിയ സ്ത്രീയെയും യുവാവിനെയും കോഴിക്കോട് നല്ലളം സിഐ മർദ്ദിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു. ഉത്തരമേഖലാ ഐജിക്കാണ് റിപ്പോർട് നൽകിയത്. സംഭവത്തിൽ കോഴിക്കോട് നല്ലളം സിഐയും അട്ടപ്പാടി സ്വദേശിയുമായ കൃഷ്ണനെതിരെ അഗളി പോലീസ് കേസെടുത്തിരുന്നു.
റോഡ് പണിക്കായി എത്തിയ തമിഴ്നാട് കൃഷ്ണഗിരി സ്വദേശിനി മരതകത്തിനും തൊടുപുഴ സ്വദേശി അലക്സിനുമാണ് മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. റോഡ് പണി കഴിഞ്ഞു താൽക്കാലിക താമസ സ്ഥലത്ത് പാർക്ക് ചെയ്ത ലോറിയിൽ വിശ്രമിക്കുകയായിരുന്നു അലക്സ്. ഈ സമയം അഗളി ഭാഗത്തേക്ക് പോവുകയായിരുന്ന സിഐ കൃഷ്ണൻ ലോറി കണ്ടതും വാഹനം നിർത്തി.
മദ്യലഹരിയിൽ സിഐ അലക്സിനെ അസഭ്യ വാക്കുകൾ പറയുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തുവെന്നാണ് അലക്സിന്റെ പരാതി. അലക്സിനൊപ്പം ഉണ്ടായിരുന്ന ടാറിങ് തൊഴിലാളി മരതകത്തെയും സിഐ മദ്യലഹരിയിൽ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ടോർച്ചുകൊണ്ട് അടിയേറ്റത്തിന്റെ പാടുകൾ ഇവരുടെ മുഖത്തുണ്ട്.
Most Read: വിഷുക്കൈനീട്ടം; രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി