തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവിതരണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ തൊഴിലാളി യൂണിയനുകൾ. വിവിധ സംഘടനകൾ ഇന്ന് വെവ്വേറെ യോഗം ചേർന്ന് തീരുമാനം എടുക്കും.
മിന്നൽ പണിമുടക്ക് പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ഇല്ലെന്ന് എല്ലാ സംഘടനകളും പറയുന്നു. കെഎസ്ആർടിസിയുടെ സാമ്പത്തികാവസ്‌ഥയും ജീവനക്കാരുടെ ജീവിത പ്രശ്‌നങ്ങളും ജനങ്ങളെ കൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
കൂടാതെ സ്‌ഥാപനത്തിന് പുറത്ത് വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ സഹകരണത്തോടെയുള്ള സമരങ്ങളുടെ സാധ്യതയും ആലോചനയിൽ ഉണ്ട്. ഇതിനിടെ മെയ് മാസത്തിലെ ശമ്പളം നൽകാൻ ബാങ്ക് വായ്‌പക്കുള്ള ശ്രമം മാനേജ്മെന്റ് തുടരുകയാണ്
അതേസമയം ശമ്പളം നല്‍കേണ്ടത് മാനേജ്‍മെന്റാണെന്നും സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്താം തീയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്‌തി ഇല്ലാതെയായി. നൂറ് പൊതുമേഖല സ്‌ഥാപനങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്റാണെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാർ പതിവായി നൽകുന്ന 30 കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപക്കായി ബാങ്ക് വായ്‌പ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.
Most Read: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത