കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ അറസ്റ്റ് ഉടൻ ഇല്ലെന്ന് അന്വേഷണ സംഘം. കേസിൽ അന്വേഷണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇനി അറസ്റ്റ് നടപടികളിലേക്കാണ് കടക്കേണ്ടത്. എന്നാൽ, കൃത്യമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു.
സംഭവത്തിൽ കൂടിയാലോചന നടന്നോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കമ്മീഷണർ അറിയിച്ചു. അതിനിടെ, വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.
ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് പാലാരിവട്ടം പോലീസിന് ഇനി നിയമപ്രശ്നങ്ങൾ ഇല്ല. എന്നാൽ, അറസ്റ്റ് ഉടൻ ഇല്ലെന്നാണ് പോലീസിന്റെ തീരുമാനം. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് സംഭവത്തിൽ 153A, 295 വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസ് എടുത്തെന്നുമായിരുന്നു പിസി ജോർജിന്റെ നിലപാട്. എന്നാൽ, തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വോഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനഃപൂർവമാണെന്നാണ് സർക്കാർ നിലപാട്. വിദദമായ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ പിസി ജോർജ് ഹരജി നൽകും.
Most Read: സര്ക്കാര് മേഖലയിലെ രണ്ടാമത്തെ കരള്മാറ്റിവെക്കല് ശസ്ത്രക്രിയയും വിജയം; അഭിമാന നേട്ടം