തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണർ ഓഫിസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറാണ് പിസി ജോര്‍ജിനെ ചോദ്യം ചെയ്യുക.
കർശന ഉപാധികളോടെയാണ് പിസി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ്ജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പോലീസ് ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
പൂജപ്പുര ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് പിസി ജോർജിന് വേണ്ടി ഒരുക്കിയത്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച പിസി സർക്കാരിന്റെ നടപടികൾക്കുള്ള മറുപടി നാളെ തൃക്കാക്കരയിൽ വെച്ച് നൽകുമെന്നും പറഞ്ഞിരുന്നു.
Most Read: തൃക്കാക്കര; വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ്