കൊച്ചി: തൃക്കാക്കരയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുതായി അപേക്ഷ നൽകിയ ഒട്ടേറെ ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ല. ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്‌ഥനെ ചുമതലയേൽപിച്ചത് തന്നെ കൃത്രിമം കാണിക്കാനാണെന്ന് വിഡി സതീശൻ പറയുന്നു. ക്രമക്കേട് കിട്ടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിടിയിലയവർക്ക് സിപിഎം ബന്ധമുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു. ഇടത് സ്‌ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ കൂടി കസ്‌റ്റഡിയില്‍ എടുത്തിരുന്നു. യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്.
കണ്ണൂര്‍, കളമശ്ശേരി, കോവളം സ്വദേശികളാണിവര്‍. നേരത്തെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയേയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനേയും അറസ്‌റ്റ് ചെയ്‌തിരുന്നു. എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
Most Read: സിംഹക്കൂട്ടിൽ കയ്യിട്ട് യുവാവ്; വിരൽ കടിച്ചെടുത്ത് സിംഹം