ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കുട്ടിയുടെ പിതാവടക്കം അഞ്ച് പേരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും കുട്ടിയുടെ കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാദ സംഭവമുണ്ടായത്. പത്ത് വയസ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവർ അത് ഏറ്റുവിളിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകളും സംഭവത്തിൽ ഇടപെട്ടു. അഭിഭാഷക പരിഷത്ത് നൽകിയ പരാതിയിലാണ് വിദ്വേഷ മുദ്രാവാക്യം വിളിച്ചവർക്കെതിരെ പോലീസ് കേസെടുത്തത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്നവരെയും മുദ്രാവാക്യം വിളിച്ചവരെയും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. കേസിൽ ദേശീയ ഏജൻസികൾ ഉൾപ്പടെയാണ് അന്വേഷണം നടത്തുന്നത്.
Most Read: പിണറായി പിന്തുടരുന്നത് ഗുജറാത്ത് മാതൃക, മോദിയുമായി രഹസ്യപാക്കേജ്; ജിഗ്നേഷ് മേവാനി