കൊച്ചി: ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറിന് ആശ്വാസം. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ സായ് ശങ്കറിന് തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സായ് ശങ്കറിന്റെ കമ്പ്യൂട്ടറും ഫോണുകളും വിട്ടു നല്‍കാന്‍ ആലുവ കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ദിലീപിന്റെ സൈബര്‍ രേഖകളും തെളിവുകളും നശിപ്പിക്കാന്‍ സഹായിച്ചെന്ന കേസിലാണ് ഇയാളുടെ ഐഫോണ്‍, ഐമാക്, ഐപാഡ് അടക്കം അഞ്ച് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്.
ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ സായ് ശങ്കര്‍ അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം. കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി. പരിശോധനയില്‍ കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സായ് ശങ്കര്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
നേരത്തെ കേസില്‍ മാപ്പ് സാക്ഷിയായെന്ന് ഹാക്കര്‍ സായി ശങ്കര്‍ വ്യക്‌തമാക്കിയിരുന്നു. അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തെളിവുകള്‍ നശിപ്പിച്ചതെന്ന് ഇയാൾ നേരത്തെ മൊഴി നല്‍കിയിരുന്നു. വധ ഗൂഢാലോചന കേസില്‍ ഏഴാം പ്രതിയാക്കിയെങ്കിലും സായി ശങ്കര്‍ മാപ്പ് സാക്ഷിയാകാന്‍ തയ്യാറായെന്നാണ് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു.
Read Also: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; വീണ്ടും സമരത്തിന് ഒരുങ്ങി സംഘടനകൾ