ന്യൂഡെൽഹി: ഹവാല ഇടപാട് കേസിൽ അറസ്റ്റിലായ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സത്യേന്ദര്‍ ജെയ്നിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസം 30നാണ് ഇഡി സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച ജെയിന്റെ വസതിയിലും, ബന്ധപ്പെട്ട കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ രണ്ടര കോടി രൂപയും കോടികളുടെ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.
എന്നാല്‍ മന്ത്രിക്കെതിരെ ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗമായി ഇഡി കള്ളക്കേസ് എടുക്കുകയായിരുന്നു എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. അതേസമയം, 2015-16ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി സത്യേന്ദര്‍ ജെയിന് ഹവാല ഇടപാടു നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭൂമി വാങ്ങാനും ഡെൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാന്‍ എടുത്ത വായ്പകള്‍ തിരിച്ചക്കാനും മന്ത്രി ഈ പണം ഉപയോഗിച്ചതായും ഇഡി പറയുന്നു. കള്ളപ്പണം വെളുപ്പിച്ചതിനു 2017ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയും കേസെടുത്തത്. ജെയിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കഴിഞ്ഞ മാസം ഇഡി കണ്ടുകെട്ടിയിരുന്നു.
Read Also: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും