കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്‌ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. റോഡിൽ ഗതാഗതം തടസം ഉണ്ടാക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ഇതേ തുടർന്ന്, കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാർ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
സ്വപ്‌നാ സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് രാവിലെയോടെ പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. റോഡിൽ ഗതാഗത തടസം സൃഷ്‌ടിച്ച പ്രവർത്തകർ കളക്‌ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
മാർച്ച് തടയാനെത്തിയ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നിലവിൽ സ്‌ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. അൽപ്പസമയത്തിനകം യുവമോർച്ചയുടെ പ്രതിഷേധ മാർച്ചും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ ഉന്നയിച്ചത്.
സ്വർണക്കടത്ത് കേസിൽ ശിവശങ്കർ, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ തുടങ്ങിയവരുടെ പങ്ക് വ്യക്‌തമായി മൊഴി നൽകിയിട്ടുണ്ടെന്ന് സ്വപ്‌നാ സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Most Read: സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കും